വീണ്ടും കേരള ക്രിക്കറ്റ് ലീഗ് ആവേശം; താര ലേലം ജൂലൈ 5ന്, പോരാട്ടങ്ങള്‍ ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 7 വരെ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ രണ്ടാം സീസണിന് തുടക്കമാകുന്നു. പ്രഥമ സീസൺ വമ്പൻ വിജയമായിരുന്നു. ഐപിഎല്‍ മാതൃകയില്‍ കെസിഎയാണ് ടൂർണമെന്റിനു തുടക്കമിട്ടത്. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 7 വരെ ആണ് രണ്ടാം സീസണ്. കെസിഎൽ രണ്ടാം പതിപ്പിന്റെ തുടക്കമായി വ്യാഴാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകള്‍ മീറ്റിങിൽ പങ്കെടുക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിനാകും തലസ്ഥാന നഗരി സാക്ഷിയാവുക. ആദ്യ സീസൺ തന്നെ വൻവിജയമായ ലീഗ് നടത്തിപ്പിന് കേരള ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ അനുമോദിച്ചിരുന്നു. തമിഴ്നാട്, കർണാടക ലീഗിനോളം കിടപടിക്കുന്നതായിരുന്നു കെസിഎൽ ഒന്നാം പതിപ്പ്. സച്ചിന് ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ചാംപ്യന്മാര്. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്. 30 ലക്ഷം രൂപയാണ് ആദ്യ ചാമ്പ്യന്മാര് ആയ കൊല്ലം സെയിലേഴ്സിന് പാരിതോഷികമായി ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് 20 ലക്ഷം രൂപയും പാരിതോഷികമായി ലഭിച്ചു. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അംബാസഡര്‍. ഫെഡറൽ ബാങ്ക് ആണ് ടൈറ്റിൽ സ്പോൺസർ. താര ലേലം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ജൂലൈ അഞ്ചിന് രാവിലെ ആരംഭിക്കും. ഒന്നാം സീസണില്‍ 6 ടീമുകളിലായി 114 താരങ്ങളായിരുന്നു ലേലത്തിലുണ്ടായിരുന്നത്. 168 കളിക്കാരാണ് ആദ്യ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നത്. ശരാശരി 35 ലക്ഷം രൂപയാണ് ഓരോ ടീമും താര ലേലത്തിനായി മുടക്കിയത്. ഇതിനോടൊപ്പം തന്നെ ഐക്കൺ താരങ്ങളായി ഓരോ കളിക്കാരെ ടീമുകൾ ആദ്യമേ തന്നെ സ്വന്തമാക്കിയിരുന്നു. ആദ്യ സീസണിൽ ലേലത്തിൽ ഓരോ ടീമും കൂടിയ തുകയ്ക്ക് സ്വന്തമാക്കിയ കളിക്കാരന്റെ പ്രതിഫലത്തിന്റെ 10% ഉയർന്ന തുകയാണ് ഐക്കൺ താരത്തിനു ലഭിക്കുക. ഇതോടെ ഓരോ ടീമും കളിക്കാർക്കായി മാത്രം ആദ്യ സീസണിൽ 40 ലക്ഷം രൂപയിലേറെ ചെലവാക്കിയിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് നടന്ന ലീഗിൽ സെമിയും ഫൈനലുമടക്കം 33 മത്സരങ്ങളാണുണ്ടായിരുന്നത്. ഫൈനൽ ദിനമൊഴികെ എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതം നടന്നു. രണ്ടാം സീസൺ സ്റ്റാർ സ്പോർട്സ്, ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡ് തത്സമയം സംപ്രേക്ഷണം ചെയ്യും. ഒരുകോടി 40 ലക്ഷം കാഴ്ചക്കാര്‍ ആയിരുന്നു കഴിഞ്ഞ സീസണ് സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലൂടെ തത്സമയം വീക്ഷിച്ചത്. ഏഷ്യാനെറ്റ്, ഫാന്‍കോട് എന്നിവയിലൂടെ 32 ലക്ഷത്തില്‍പ്പരം കാഴ്ചക്കാരും മത്സരങ്ങള്‍ കണ്ടു. ആദ്യ സീസണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെയുടെയും ദേശീയ സെലക്ഷന് കമ്മിറ്റിയുടെയും ശ്രദ്ധയിലുമെത്തിയിരുന്നു.